Sports
വഡോദര: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. മൈക്കിൾ ബ്രയ്സ്വെല്ലിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന കിവീസ് യുവനിരയെയാണ് അണിനിരത്തുന്നത്.
ഇന്ത്യൻ പേസ് നിരയിൽ പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഹർഷിദ് റാണ എന്നിവരുണ്ട്. കുൽദീപ് യാദവും വാഷിംഗ്ടൺ സുന്ദറുമാണ് സ്പിന്നർമാർ.
വഡോദരയിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ബാറ്റിംഗ് എളുപ്പമായേക്കും. മികച്ച സ്കോർ പടുത്തുയർത്തിയാൽ മാത്രമേ കിവീസിന് ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദത്തിലാക്കാൻ കഴിയൂ.
Sports
ലക്നോ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 മത്സരം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം നിർണായകമായി.
നിലവിൽ ഇന്ത്യ പരമ്പരയിൽ 2-1 എന്ന നിലയിൽ മുന്നിലാണ്. പരമ്പര സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന മത്സരം ജയിക്കണം. പരമ്പരയിലെ ഒന്നും മൂന്നും മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയിരുന്നു.
വെള്ളിയാഴ്ച അഹമ്മദാബാദിലാണ് പരമ്പയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയും ഏകദിന പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യയും സ്വന്തമാക്കിയിരുന്നു.
Sports
ചണ്ഡിഗഡ്: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 51 റൺസിന്റെ തോൽവി. ഇതോടെ അഞ്ച് മത്സര പരമ്പര 1-1 എന്ന നിലയിലായി. 214 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് പുറത്തായി.
62 റൺസ് നേടിയ തിലക് വർമ മാത്രമാണ് ഇന്ത്യൻ നിരയിൽ പോരാട്ടം കാഴ്ചവച്ചത്. 17 പന്തിൽ 27 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാണ് രണ്ടാമത്തെ ഉയർന്ന സ്കോറർ. മറ്റാരു കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല.
നേരിട്ട ആദ്യ പന്തിൽ പുറത്തായി ഉപനായകൻ ശുഭ്മാൻ ഗിൽ വീണ്ടും നിറംമങ്ങി. നായകൻ സൂര്യകുമാർ യാദവ് അഞ്ച് റൺസിനും ഓപ്പണർ അഭിഷേക് ശർമ 17 റൺസിനും പുറത്തായി. ഹർദിക് പാണ്ഡ്യ (20), അക്ഷർ പട്ടേൽ (21) എന്നിവർക്ക് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയാത്തത് മധ്യഓവറുകളിൽ ഇന്ത്യൻ സ്കോർ മന്ദഗതിയിലാക്കി.
ദക്ഷിണാഫ്രിക്കയ്ക്കായി ഒറ്റ്നൽ ബാർട്മാൻ നാല് വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡി, ലുതോ സിപാംബ്ല, മാർക്കോ യാൻസൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡി കോക്കിന്റെ ഇന്നിംഗ്സ് കരുത്തിലാണ് കൂറ്റൻ സ്കോർ നേടിയത്. ഡി കോക്ക് 46 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്സും ഉൾപ്പടെ 90 റൺസ് നേടി. മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ഡി കോക്ക് സ്വന്തമാക്കി.
ക്യാപ്റ്റൻ എയ്ഡൻ മാര്‍ക്രം 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 12 പന്തില്‍ 20 റണ്‍സുമായും ഡൊണോവന്‍ ഫെരേര 16 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറിൽ 49 റൺസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ നേടി.
Sports
ചണ്ഡിഗഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തിലെ ടീമിൽ നിന്നും മാറ്റം വരുത്താതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സൈഡ് ബെഞ്ചിൽ തുടരും.
അതേസമയം ദക്ഷിണാഫ്രിക്ക അന്തിമ ഇലവനിൽ മൂന്ന് മാറ്റം വരുത്തി. റീസ ഹെൻഡ്രിക്സ്, ഒറ്റ്നെൽ ബാർട്മെൻ, ജോർജ് ലിൻഡെ എന്നിവർ ടീമിലെത്തിയപ്പോൾ കേശവ് മഹാരാജ്, ട്രിസ്റ്റൻ സ്റ്റബ്സ്, ആൻറിച്ച് നോർക്കിയ എന്നിവർ അന്തിമ ഇലവനിൽ നിന്നും പുറത്തായി.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ 101 റൺസിന്റെ ഗംഭീര വിജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. ഹർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ മികച്ച വിജയം സമ്മാനിച്ചത്.
Sports
ന്യൂഡൽഹി: പേസ് ബൗളർ മോഹിത് ശർമ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ മോഹിത് ഒരു പതിറ്റാണ്ടോളം ഐപിഎല്ലിലും കളിച്ചു. 26 ഏകദിനങ്ങളിലും എട്ട് ട്വന്റി-20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്.
ഹരിയാനയിൽ നിന്നുള്ള 37 വയസുകാരനായ മോഹിത് ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കായി കളിച്ചു. മൂന്ന് ഐപിഎൽ ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ കഴിഞ്ഞില്ലെന്ന ദുർഗതിയും താരത്തിനുണ്ട്.
26 ഏകദിനങ്ങളിൽ 31 വിക്കറ്റുകൾ നേടിയ താരം എട്ട് ട്വന്റി-20 മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ 120 മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകൾ നേടി.
Sports
മുംബൈ: ദക്ഷിണാഫ്രിയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണർ ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തി. പരിക്ക് പൂർണമായും ഭേദമായില്ലെങ്കിലും സെലക്ടർമാർ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിലിടം പിടിച്ചു. പരമ്പരയ്ക്ക് മുൻപ് കായികക്ഷമത തെളിയിച്ചാൽ ഗിൽ ഓപ്പണർ സ്ഥാനത്ത് തുടരും. അല്ലാത്തപക്ഷം സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് ടീം ഇന്ത്യയുടെ പ്ലാൻ.
പരിക്കിൽ നിന്നും മുക്തനായ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ടീമിലിടം പിടിച്ചു. അതേസമയം ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന ബാറ്റർ റിങ്കു സിംഗ്, ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡി എന്നിവരെ 15 അംഗ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സൂര്യകുമാർ യാദവ് ടീമിന്റെ ക്യാപ്റ്റനായി തുടരും.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുംബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിദ് റാണ.
Sports
ചെന്നൈ: ജൂണിയര്‍ പുരുഷ ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയവുമായി പി.ആര്. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ.
പൂള് ബിയില്‍ ചിലിയെ മറുപടിയില്ലാത്ത ഏഴ് ഗോളിന് ഇന്ത്യന്‍ ജൂണിയര്‍ സംഘം നിലംപരിശാക്കി. ലോകകപ്പിന്റെ ഉദ്ഘാടന ദിനത്തിലെ വമ്പന്‍ ജയമാണ് ആതിഥേയര്‍ കുറിച്ചതെന്നതും ശ്രദ്ധേയം.
ഇന്ത്യക്കായി റോഷന് കുജുര്‍ (16, 21), ദില്‍രാജ് സിംഗ് (25, 34) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. അജീത് യാദവ് (35), അന്മോൽ (48), ക്യാപ്റ്റന്‍ രോഹിത് (60) എന്നിവരായിരുന്നു മറ്റു ഗോള്‍ നേട്ടക്കാര്‍.
പൂള് ബിയിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് 4-0ന് ഒമാനെ കീഴടക്കിയിരുന്നു. പൂള് എയിലെ മത്സരങ്ങളിൽ ജര്‍മനി 4-0ന് ദക്ഷിണാഫ്രിക്കയെയും അയര്‍ലന്‍ഡ് 4-3ന് കാനഡയെയും തോല്‍പ്പിച്ചു.
പൂള് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഡിസംബര്‍ രണ്ടിന് സ്വിറ്റ്സര്‍ലന്‍ഡിന് എതിരേയാണ് പൂളില്‍ ഇന്ത്യയുടെ അവസാന മത്സരം. പൂളിലെ ഒന്നാം സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. രണ്ടാം സ്ഥാനക്കാര്‍ക്ക് റാങ്കിംഗ് അടിസ്ഥാനത്തില്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കാം.